Wednesday, May 2, 2012

ഫോട്ടോഗ്രാഫ്

ഒരു ഫോട്ടോ എടുക്കുമ്പോള്‍ 
കാലത്തിന്റെ ഒരു കണികയെ 
ആരോ സാക്ഷ്യപ്പെടുതുകയാണ്....  
           
മഴ പയ്തോഴിഞ്ഞിട്ടും,
വായുവില്‍ തങ്ങിനില്‍ക്കുന്ന 
ഒറ്റ നീര്‍ തുള്ളി പോലെ,
അവയെ കാണുന്ന 
ഓരോ വേളയിലും 
രേഖാ ചിത്രമായി ,
ഓര്‍മക്കുറിപ്പായി 
നെഞ്ചില്‍ വിങ്ങി നില്‍ക്കും...   

പഴകി മഞ്ഞളിച്ച 
ബ്ലാക്ക്‌   ആന്‍ഡ്‌ വൈറ്റ് ഫോട്ടോയില്‍ ,
വട്ടക്കസേരയില്‍  നിന്നും 
എണീക്കാന്‍ ഒരുങ്ങുന്ന 
കുട്ടിമുഖത്ത് ,
പുതുലോകം കാണുന്ന കൌതുകം !

സ്റ്റുഡിയോയിലെ 
നീലവിരിക്ക് മുന്നില്‍ 
കൈകെട്ടി നില്‍കുന്ന 
പെണ്‍കുട്ടിയുടെ ,
കണ്മഷിവാരിതേച്ച   കണ്ണുകളില്‍ 
ഇപ്പോഴും പ്രണയം അടയിരികുന്നുണ്ട് !

ഗിരി ശിഖരങ്ങളെ 
മഞ്ഞുരുമ്മുന്ന സ്ഥലത്ത് ,
കൂട്ടുകാരെ കെട്ടിപിടിച്ചു നില്‍കുന്ന
ഓട്ടോ  ഫോക്കസ് ചിത്രത്തില്‍ 
ഒരു ക്യാമ്പസ്‌ വസന്തം മണക്കുന്നു!

മഞ്ഞപട്ടുസാരി അണിഞ്ഞു  ,
ആവശ്യത്തില്‍ കവിഞ്ഞു മേക്കപ്പ്  ഇട്ടു ,
പുതു മണവാളന്റെ 
കൈകള്‍ പിടിച്ചു നില്‍ക്കുന്ന  ഫോട്ടോയില്‍ ,
ഭയത്തോടൊപ്പം   നിറയുന്നത് , 
നഷ്ടപ്പെടാനിരിക്കുന്ന  
ഇളവെയില്‍ കാലങ്ങളുടെയും   ,
ഒരു പുഴയുടെയും,
 വിഷാദം  !

നീലച്ചായം  തേച്ച, 
ഫ്ലാറ്റിന്റെ പടികള്‍ 
ഇറങ്ങിവരുന്ന ,
കറുത്ത കണ്‍തടങ്ങള്‍  ഉള്ള 
നഗര ജീവിയുടെ, 
ഡിജിറ്റല്‍ ഫോട്ടോയില്‍ 
ഒറ്റപെടലിന്റെ ശൂന്യത !
....................
ചില മുറിവുകളെ ഉണങ്ങാതെ 
സൂക്ഷിക്കുമെങ്കിലും,
ചില മരണങ്ങളെ 
തുടര്‍ന്ന് ജീവിപ്പിച്ചു കൊണ്ടെയിരിക്കുമെങ്കിലും ........
ഒരു ഫോട്ടോ എടുക്കുമ്പോള്‍ 
കാലത്തിന്റെ ഒരു കണികയെ 
ആരോ സാക്ഷ്യപ്പെടുത്തുകയാണ്....!

Friday, March 4, 2011

നാപ്കിന്‍

പിരിയാന്‍ ഗോവണി കയറുമ്പോള്‍ 
അടിവയറ്റില്‍   ചൂളിക്കുത്തല്‍.

മുന്പേ തുടങ്ങിയിരുന്നു ,
തലയില്‍ 
നൂറു വണ്ടിന്റെ മൂളക്കം .

ഹാന്‍ഡ്‌ ബാഗില്‍  ഒരു 'നാപ്കിന്‍'
അവശേഷിച്ചത് ഭാഗ്യം.

ലീവിന് കാരണം പറയാന്‍ ചളിച്ച്‌നില്‍ക്കെ ,
ബോസ്സിന്റെ  വളിച്ച ചിരി .

ടൌണ്‍ ബസ്സിലെ തിരക്കില്‍,
ദേഹത്തേക്ക് നൂണ് വരുന്ന 
നീരാളി കൈകള്‍ ...
മലം നിറഞ്ഞ കക്കൂസ് കാണുമ്പോലെ 
മനംപുരട്ടല്‍ ..

വീടിലെത്തി ,
അമ്മ മടിയില്‍ തലചായ്ച്ചു കരയണം .

ഫോണില്‍ ,
വിദേശത്തുനിന്നും എന്നെ, 
താലി  മുറുക്കാന്‍ വരുന്ന ,
എനിക്കറിയാത്ത ഏതോ ഒരുവന് 
വിലപേശുന്ന  അമ്മ .

പൊഴിച്ച കണ്ണീര്‍ 
വലിച്ചു കുടിച്ചു തലയിണ .
പിന്നെ എപ്പഴോ ,
കണ്ട സ്വപ്നത്തില്‍,
കറപുരണ്ട നാപ്കിനുകള്‍ നിറഞ്ഞ ഒരു മുറിയും ,
തുമ്പി തുള്ളലും ..


Monday, November 8, 2010

ചിറക്

കേട്ടില്ലയോ കിഞ്ചന  വര്‍ത്തമാനം !
പത്രങ്ങള്‍  ഉദ്ഘോഷിച്ചത്  ,
റേഡിയോയില്‍ തുടരെ തുടരെ
വായിക്കപ്പെട്ടത്‌ .
ടെലിവിഷനില്‍  നിമിഷംതോറും
മിന്നിമാഞ്ഞത് .
"ഞങ്ങള്‍ക്ക് ചിറക് മുളക്കുന്നു "
കൈകളില്‍ കിളിര്‍ക്കുന്ന
നനുത്ത തൂവല്‍ ചിറകുകള്‍ .
കണ്ണടച്ച് സ്മരിച്ചാല്‍
തനിയെ വിടര്‍ന്നു വരുന്നവ !

ഇനി ,
ഭയചകിത മിഴികളോടെ
തെരുവില്‍ അലയേണ്ട ,
വിരസമായ അടുക്കള പിന്പുറത്ത്‌
വിഴുപ്പലക്കേണ്ട ,
ആഹാരത്തില്‍ വീണുപോയ
മുടിയിഴയുടെ പഴിചുമക്കേണ്ട ,
തിരക്കേറിയ ബസുകളില്‍
തോള്‍സഞ്ചി കവചവും ,
മൊട്ടുസൂചി ആയുധവുമാക്കേണ്ട ,
ഓഫീസുകളിലും പണിസ്ഥലങ്ങളിലും  
കാമകണ്ണുകള്‍ക്ക്‌ വഴിപ്പെടേണ്ട ,
സാരിത്തലപ്പിലും ദുപ്പട്ടക്കുള്ളിലും
പറുദക്കുള്ളിലും മുഖംമറച്ച്‌ കരയേണ്ട ....
വിശാല നീലവിഹായസ്സില്‍
എല്ലാം മറന്നു വിരാജിക്കം !
കുനുകുനെ വിരിയുന്ന
തൂവല്‍ ചിറകുകള്‍ വന്നോട്ടെ !
......................................
ഇന്ന് ആ സുദിനം ,
മട്ടുപ്പവിലെ എന്റെ കാത്തിരിപ്പ്‌
ആകാശ നീലിമയില്‍
പറന്നുല്ലസ്സിക്കുന്ന എന്റെ കൂട്ടര്‍ക്കായി ..
വെറും ശൂന്യമായ ആകാശം....
മനസ്സില്‍ സ്മരിച്ചാല്‍
ഉടന്‍ ചിറക് വിരിക്കാം എന്നറിഞ്ഞിട്ടും !!!

കാരണം ,
എനിക്കറിയാം ,
ബന്ധനം ശരീരത്തിലല്ലല്ലോ
മനസ്സിലല്ലേ !!!!!

Wednesday, September 29, 2010

സഖാവ്‌

(ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനും ,എന്റെ സുഹൃത്തുമായ ശ്രീ .ദുരൈ രാജ് അങ്കിളിനു സമര്‍പ്പിക്കുന്നു )
പകല്‍ വെളിച്ചം ചതുരങ്ങള്‍ തീര്‍ത്ത
പള്ളിക്കൂട വരാന്തയില്‍ ,
കൂകിവിളിച്ചുവന്ന കുട്ടിപട്ടാളങ്ങള്‍ക്കൊപ്പം ,
എന്നോട് ചേര്‍ന്ന് നിന്നുകൊണ്ടവള്‍ മന്ത്രിച്ചു
"സഖാവെ "
ഇറുക്കെ  അടച്ചിരുന്ന വലതു കൈ വിടര്‍ന്നപ്പോള്‍ ,
മൂന്നു നാരങ്ങാ മിട്ടായികള്‍  ,
വിയര്‍പ്പില്‍ അലിഞ്ഞവ,
ഇളം ചൂടുള്ളവ .
"ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ  "
വെളുക്കെ ചിരിച്ചുകൊണ്ടു അവള്‍  പറഞ്ഞു
"സഖാവിന്‌"
( മാസ്മരികതയുള്ള   പുതുവാക്ക് )
മിട്ടയികള്‍ നുണഞ്ഞിട്ടു
ഞങ്ങള്‍ ഒരു ജാഥയില്‍ ചേര്‍ന്നലിഞ്ഞു .
രക്തവര്‍ണകോടികള്‍  
സമുദ്രമായി മാറിയ ജാഥ.
പൊട്ടിച്ചെറിയേണ്ട  ചങ്ങലകളെക്കുറിച്ചും
പഞ്ഞക്കാരന്  കഞ്ഞി വിളമ്പുന്നതിനെക്കുരിച്ചും,
മറ്റുള്ളവര്  വിളിച്ചു കൂകുന്നത്
"ഇന്കുലാബ്  സിന്ദാബാദി"നോപ്പം
ഞങ്ങളും വിളിച്ചു കൂകി !
ജാഥ പിരിഞ്ഞു പോകനോരുങ്ങെ
അവള്‍ വീണ്ടും  കാതില്‍ മന്ത്രിച്ചു
"സഖാവെ നാളെ "
സഖാവ്‌ എത്റ മനോഹര പദം!
 ............2 ................
മുതിര്‍ന്ന ക്ളാസ്സില്‍...
ബഞ്ചുകള്‍ തച്ചുടയ്ക്കുമ്പോള്‍
ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ ,
രക്ത സാക്ഷിയുടെ പേര് അലറിവിളിച്ചു
പോലീസു മര്‍ദ്ദനം  ഏറ്റു വാങ്ങുമ്പോള്‍
"സഖാവിന്‌ "അര്‍ഥാന്തരങ്ങള്‍ ഉണ്ടായി .
എങ്കിലും
പകച്ച കണ്ണുകളോടെ ,
മിഴിച്ചു നോക്കാറുള്ള
നാരങ്ങാമിട്ടായിക്കാരിയുടെ
മുഖം കാണുമ്പോള്‍
"സഖാവി"ന് വീണ്ടും  മാധുര്യം .
..................3 .............‌.....
സമര ചരിത്രങ്ങളും മനിഫെസ്ടോയും
പഠിച്ചു തുടങ്ങിയപ്പോള്‍
പഠനം മുഴുമിച്ചിരുന്നു .
സ്റ്റഡി ക്ളാസുകളിലെ
വ്യ്കാരികതക്ക്
തീവ്രത കൂട്ടിയത്
തൊഴിലില്ലതവന്റെ ദ്യ്ന്യതയും ,മുറിവുകളും !
ഇടവേളകളില്‍ പങ്കുവെച്ചിരുന്ന
ചായയും ബീഡിയും
സഖാവെന്ന വാക്കിനു കടുപ്പ മേറ്റി .
നവവധുവിന്റെ   വേഷം കെട്ടി
നാരങ്ങാമിട്ടയിക്കാരി പടിയിറങ്ങുന്നത്
സമരപന്തലിനുന്‍ കാഴ്ചയായി !
...........4 ...............
വിശപ്പിനേക്കാള്‍ വലിയൊരു തത്വശാത്രമുണ്ടോ?
പുതിയ ആശയം സമ്മാനിച്ചത്‌ ,
സര്‍ക്കാര്‍ ആപ്പിസിലെ ഗുമസ്തപപണി !
ഇവിടെ ,
അഴിമതിയും ,യുണിയനും
ഇണപിരിയാ സര്‍പ്പങ്ങള്‍ !
ഗൂഡസൂത്രങ്ങള്‍  ചമക്കുംപോഴും
 തന്ത്രങ്ങള്‍ മേനയുന്പോഴും
ചതിക്കുഴി ഒരുക്കുമ്പോഴും
എന്റെ ശത്രു ഞാന്‍ തന്നെ!
മദ്യപാന സദസ്സുകളുടെ
ഒടുങ്ങാ കൂത്തില്‍ ,
വീര്‍ത്ത എന്റെ വയറും
ചീര്‍ത്ത കവിളും 
കപട രാഷ്ട്രീയത്തിന്റെ
മുഖമുദ്രയായി .
വഴിയില്‍ എന്നോ  വന്നുചേര്‍ന്ന
ഭാര്യക്കും മക്കള്‍ക്കും
സ്വത്തു ചേര്‍ക്കും കാലത്ത്
സഖാവ് എനനപദം തന്നെ അന്യമായി !
.................5 .................
ഇത് ,
ഇലകൊഴിയും കാലമെന്ന്
ഞാന്‍ അറിയുന്നു ..
എന്റെ പാര്‍ട്ടി
ഇന്ന് ഭൂതാവിഷ്ടമായ
ഒരു കോട്ടയാണ് .
ഞങ്ങള്‍ ദുഷിപ്പിച്ചു
പൊള്ളയാക്കിയ കോട്ട !
എങ്കിലും ,
സഖാവ് എനന വാക്ക് കേള്‍ക്കുമ്പോള്‍ ,
ഓര്‍മകളില്‍ ഒരു നാരങ്ങാ മിട്ടയിയുടെ മാധുര്യം ...
നീറ്റലോടെ!

Thursday, August 12, 2010

'ഴ' അവള്‍ക്കു വഴങ്ങില്ലെന്നു
കണ്ടെത്തിയത് രാഘവന്‍ മാഷ് !
'പഴ'മെന്നു മാഷ്‌ ,
'പസ'  മെന്നവള്‍.
ഒന്നാം ക്ളാസിലെ
അറുപതു കുട്ടിച്ചിരി. 
ഒപ്പം മാഷിന്റെ
കൂകിച്ചിരി! .

നിറമിഴിയോടെ അവള്‍
 പറഞ്ഞു 'ഴ'.
നാവു ചതിച്ചു ,
ആയിരം വട്ടം 'സ '.
വീട്ടില്‍ എത്തിയപ്പോള്‍
അമ്മേം അച്ഛനും ,
തലതല്ലിച്ചിരി!
പിന്നീടവള്
'ഴ' ഒഴിവാക്കി!
എങ്കിലും,
'വസിയും'   ,'പുസുവും '
'മസയും',
'ചങ്ങംപുസയും '
അവളെ കുഴയ്ക്കാന്‍ വന്നു    !
'ഴ' ശല്യം അധികരിച്ചപ്പോള്‍
അവള്‍ പഠിപ്പുനിര്‍ത്തി ,
പത്തില് .

സുന്ദരിയായത്  കൊണ്ട്
അവളെ കെട്ടാന്‍
ആളുകള്‍
വരിനിന്നു .
സുന്ദരമായി  ചിരിച്ച   
ഒരാളെ  അവള്‍ 
വരിക്കാനുറച്ചു ...
ആദ്യ രാത്ര്രിയില്‍
തൂവെള്ള കിടക്കയില്‍
ഒരു നീളന്‍
പഴുതാര !  
അവള്‍ വിളിച്ചുകൂകി
'പസുതാര '...
അവളുടെ കെട്ടിയോന്‍
ചിരിച്ചു മണ്ണുകപ്പി .
വെണ്ണക്കല്‍  ദേഹത്ത്
നീല വിഷം പടര്‍ന്നിട്ടും ,
കാഴ്ച മങ്ങി വീണപ്പഴും
ചിരിയോ ചിരി ....
ഉണര്‍ന്നപ്പോള്‍  ഉള്ളില്‍                       
ശപധമെടുത്തു  .
ഇനി ' ഴ'  ഇല്ല .....
പക്ഷെ ,
' ഴ'  യില്‍  നിന്നവള്‍ക്ക്
മോചനമില്ല !

പഴമനസ്സുകാരി ,
പഴം വിഴുങ്ങി ,
കുഴപ്പം  പിടിച്ചവള്‍  ,
വഴിപിഴച്ചവള്‍ ,
അഴകൊഴാഞ്ചി ,
കഴുവേറിച്ചി.....
ഇന്ന്,
'ഴ'  യുടെ  പെരുമഴയില്‍ 
അവളുടെ ശബ്ദംതന്നെ
ഇല്ലാതാകുന്നു   !

Thursday, August 5, 2010

തിരശ്ചീനം

മരണഗന്ധം ചൂഴ്ന്നു നില്‍ക്കുന്ന്നൊരു  വീട്ടില്‍,
വര്‍ഷങ്ങള്‍ക്കിപ്പുറം   നാം കണ്ടുമുട്ടി !

വല്ലപ്പോഴും ഉതിര്‍ന്നിരുന്ന ,
തേങ്ങലുകളും ,   നിശ്വാസങ്ങളും
അന്തരീക്ഷത്തെ ഘനീഭവിപ്പിച്ചപ്പോള്‍ ,
മണ്ണില്‍ അടക്കം ചെയ്യപ്പെട്ട  ഒരു ജീവിതം,
അവിടെ കൂടിനിന്നിരുന്നവരുടെ
സത്വങ്ങളെ പ്രകംബിപ്പിച്ചു  ..
അടുക്കളപുക അവ്യക്തചിത്രങ്ങള്‍ വരച്ചിരുന്ന
ഒരു ചുമരിനരികെ,
മുഖാവരണങ്ങള്‍ അണിഞ്ഞിരുന്ന
സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇരുന്നു .

അപ്പോഴാണ് ,
നീ വന്നത്  ...
തിരശ്ചീനമായോഴുകുന്ന നദിയുടെ
മുഴുവന്‍ സവ്മ്യതയും ആവാഹിച്ച
അതേ മിഴികളോടെ ......



നീ വല്ലാതെ മെല്ലിച്ചിരുന്നു,
നരച്ച വസ്ത്രങ്ങളും ,നീളന്‍ താടിയും
നീ താണ്ടിയ ദൂരങ്ങള്‍ കാട്ടിത്തന്നു .
നിന്റെ പിഞ്ചികീറിയ  തോള്‍സഞ്ചിയില്‍,
നീ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളുടെ
പകര്‍പ്പുകള്‍ പഴകിക്കിടക്കുന്നുണ്ടാകം    !

ഓര്‍മ്മകള്‍ ദുരന്തങ്ങളാണെന്ന് 
എന്നെ പഠിപ്പിച്ചവന്‍  നീ !

എങ്കിലും,
ചിന്തകളില്‍ അഗ്നിപടര്‍ത്തിയ
നാളുകള്‍ക്കുമുന്‍പ് ,
തത്വശാസ്ത്രങ്ങള്‍  ആത്മാവില്‍ പിന്നിപിണച്ച
ദിനങ്ങള്‍ക്കും മുന്‍പ് ,
തൊണ്ടപൊട്ടിക്കരയാറുള്ള മുളങ്കാട്ടിനരികെ,
മേഘക്കുരുന്നുകള്‍  മുഖംനോക്കാറുള്ള
നദിക്കരയില്‍ ,
നമ്മള്‍ പങ്കുവച്ചതോക്കെയും
എന്നും ,
മധുരിക്കുന്നൊരു നീറ്റലായി 
എന്നില്‍ നിറയാറുണ്ട് ....

ഇന്നും ,
യാത്രാമൊഴി ഏതുമില്ലാതെ,
നീ പടികടന്നകന്നത്
അഴുക്കു പുരണ്ടൊരുജാലകം
എനിക്ക് കാട്ടിത്തരുന്നു!
ഒന്നറിയുക ,
മജ്ജയും മാംസവും
കുടലും ചണ്ടിപണ്ടങ്ങളുമല്ലാതെ ,
മനസ്സ്
എന്നോന്നുണ്ടീ മേനിയില്‍... 



 

Wednesday, July 21, 2010

തേരട്ട

മകളേ,
കര്‍ക്കിടക മഴ കടുത്തുതുടങ്ങി. 
അടുക്കളമേല്‍ക്കൂര ചോരാതിരിക്കാന്‍,
കെട്ടിയ ചാക്കുകഷണത്തിനു
 തീരെ ബലംപോരാ.
മുമ്പൊക്കെ ,
ഇതുപോലെ മഴപെയ്യുമ്പോള്‍
ചൂടുകാപ്പിയിട്ടുകുടിച്ച്
ഒന്നായിരുന്നു മഴകണ്ടത്
ഓര്‍മ്മവരുന്നു .
ഇന്നലെ ,
പത്തായപ്പുര വൃത്തിയാക്കെ,
കട്ടിലിന്നടിയില്‍
നിന്റെ പഴയ പാവക്കുട്ടി !
കണ്ണുകളും, തലമുടിയുമില്ലാതെ
വികൃതയായി....
നീയും ,നിന്റെ അനുജത്തിയും,
കണ്ണെഴുതി ,പൊട്ടുവച്ച്
അവളെ
സുന്ദരിയാക്കിയികൊണ്ടുനടന്നത്  ,
കണ്മുന്നില്‍ തെളിയുന്നു !

നിന്റെയച്ചന്‍  ചന്തക്കുപോയി ,
ഒപ്പം,
കറുമ്പിപ്പയ്യും, രണ്ടു കന്നുകളും.

അവയേവിറ്റു പൊന്നുവാങ്ങണം ,
നിന്റ്റനുജത്തിക്കൊരു   ചെക്കന്‍വരുന്നുണ്ട് !
 വല്യ പണക്കാരന്‍ ,
മണല് വാരുന്ന പണി! 
ഉറക്കത്തില്‍ സംസാരിക്കാറുണ്ടെങ്കിലും ,
വലിയകുട്ടിയായി  അവള്‍  !

 പിന്നെ ,
മച്ചില്‍നിന്നും   തേരട്ടകള്‍ വീഴുന്നത് ,
നിന്റെ അശുദ്ധി കൊണ്ടാണെന്ന് ,
അമ്മായി പറയുന്നതിനും ,
മദ്യപിച്ചെത്തുന്ന  മരുമകന്‍
മുടിക്കെട്ടു കടന്നുപിടിച്ചു ,
ചുവരോടുചേര്‍ത്ത് ഇടിക്കുന്നതിനും ,
പരിഹാരം തീര്‍ക്കാന്‍ ...
പൊന്നുവാങ്ങി ,മിച്ചമുള്ള പണവുമായി
അച്ഛന്‍ അടുത്താഴ്ച
അങ്ങോട്ട്‌ വരും ..
ഇതൊക്കെ ഒഴിച്ച്,
ഇവിടെ എല്ലാവര്‍ക്കും സുഖം !
അവിടെ നിനക്കും സുഖമല്ലേ ?