Monday, November 8, 2010

ചിറക്

കേട്ടില്ലയോ കിഞ്ചന  വര്‍ത്തമാനം !
പത്രങ്ങള്‍  ഉദ്ഘോഷിച്ചത്  ,
റേഡിയോയില്‍ തുടരെ തുടരെ
വായിക്കപ്പെട്ടത്‌ .
ടെലിവിഷനില്‍  നിമിഷംതോറും
മിന്നിമാഞ്ഞത് .
"ഞങ്ങള്‍ക്ക് ചിറക് മുളക്കുന്നു "
കൈകളില്‍ കിളിര്‍ക്കുന്ന
നനുത്ത തൂവല്‍ ചിറകുകള്‍ .
കണ്ണടച്ച് സ്മരിച്ചാല്‍
തനിയെ വിടര്‍ന്നു വരുന്നവ !

ഇനി ,
ഭയചകിത മിഴികളോടെ
തെരുവില്‍ അലയേണ്ട ,
വിരസമായ അടുക്കള പിന്പുറത്ത്‌
വിഴുപ്പലക്കേണ്ട ,
ആഹാരത്തില്‍ വീണുപോയ
മുടിയിഴയുടെ പഴിചുമക്കേണ്ട ,
തിരക്കേറിയ ബസുകളില്‍
തോള്‍സഞ്ചി കവചവും ,
മൊട്ടുസൂചി ആയുധവുമാക്കേണ്ട ,
ഓഫീസുകളിലും പണിസ്ഥലങ്ങളിലും  
കാമകണ്ണുകള്‍ക്ക്‌ വഴിപ്പെടേണ്ട ,
സാരിത്തലപ്പിലും ദുപ്പട്ടക്കുള്ളിലും
പറുദക്കുള്ളിലും മുഖംമറച്ച്‌ കരയേണ്ട ....
വിശാല നീലവിഹായസ്സില്‍
എല്ലാം മറന്നു വിരാജിക്കം !
കുനുകുനെ വിരിയുന്ന
തൂവല്‍ ചിറകുകള്‍ വന്നോട്ടെ !
......................................
ഇന്ന് ആ സുദിനം ,
മട്ടുപ്പവിലെ എന്റെ കാത്തിരിപ്പ്‌
ആകാശ നീലിമയില്‍
പറന്നുല്ലസ്സിക്കുന്ന എന്റെ കൂട്ടര്‍ക്കായി ..
വെറും ശൂന്യമായ ആകാശം....
മനസ്സില്‍ സ്മരിച്ചാല്‍
ഉടന്‍ ചിറക് വിരിക്കാം എന്നറിഞ്ഞിട്ടും !!!

കാരണം ,
എനിക്കറിയാം ,
ബന്ധനം ശരീരത്തിലല്ലല്ലോ
മനസ്സിലല്ലേ !!!!!

Wednesday, September 29, 2010

സഖാവ്‌

(ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനും ,എന്റെ സുഹൃത്തുമായ ശ്രീ .ദുരൈ രാജ് അങ്കിളിനു സമര്‍പ്പിക്കുന്നു )
പകല്‍ വെളിച്ചം ചതുരങ്ങള്‍ തീര്‍ത്ത
പള്ളിക്കൂട വരാന്തയില്‍ ,
കൂകിവിളിച്ചുവന്ന കുട്ടിപട്ടാളങ്ങള്‍ക്കൊപ്പം ,
എന്നോട് ചേര്‍ന്ന് നിന്നുകൊണ്ടവള്‍ മന്ത്രിച്ചു
"സഖാവെ "
ഇറുക്കെ  അടച്ചിരുന്ന വലതു കൈ വിടര്‍ന്നപ്പോള്‍ ,
മൂന്നു നാരങ്ങാ മിട്ടായികള്‍  ,
വിയര്‍പ്പില്‍ അലിഞ്ഞവ,
ഇളം ചൂടുള്ളവ .
"ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ  "
വെളുക്കെ ചിരിച്ചുകൊണ്ടു അവള്‍  പറഞ്ഞു
"സഖാവിന്‌"
( മാസ്മരികതയുള്ള   പുതുവാക്ക് )
മിട്ടയികള്‍ നുണഞ്ഞിട്ടു
ഞങ്ങള്‍ ഒരു ജാഥയില്‍ ചേര്‍ന്നലിഞ്ഞു .
രക്തവര്‍ണകോടികള്‍  
സമുദ്രമായി മാറിയ ജാഥ.
പൊട്ടിച്ചെറിയേണ്ട  ചങ്ങലകളെക്കുറിച്ചും
പഞ്ഞക്കാരന്  കഞ്ഞി വിളമ്പുന്നതിനെക്കുരിച്ചും,
മറ്റുള്ളവര്  വിളിച്ചു കൂകുന്നത്
"ഇന്കുലാബ്  സിന്ദാബാദി"നോപ്പം
ഞങ്ങളും വിളിച്ചു കൂകി !
ജാഥ പിരിഞ്ഞു പോകനോരുങ്ങെ
അവള്‍ വീണ്ടും  കാതില്‍ മന്ത്രിച്ചു
"സഖാവെ നാളെ "
സഖാവ്‌ എത്റ മനോഹര പദം!
 ............2 ................
മുതിര്‍ന്ന ക്ളാസ്സില്‍...
ബഞ്ചുകള്‍ തച്ചുടയ്ക്കുമ്പോള്‍
ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ ,
രക്ത സാക്ഷിയുടെ പേര് അലറിവിളിച്ചു
പോലീസു മര്‍ദ്ദനം  ഏറ്റു വാങ്ങുമ്പോള്‍
"സഖാവിന്‌ "അര്‍ഥാന്തരങ്ങള്‍ ഉണ്ടായി .
എങ്കിലും
പകച്ച കണ്ണുകളോടെ ,
മിഴിച്ചു നോക്കാറുള്ള
നാരങ്ങാമിട്ടായിക്കാരിയുടെ
മുഖം കാണുമ്പോള്‍
"സഖാവി"ന് വീണ്ടും  മാധുര്യം .
..................3 .............‌.....
സമര ചരിത്രങ്ങളും മനിഫെസ്ടോയും
പഠിച്ചു തുടങ്ങിയപ്പോള്‍
പഠനം മുഴുമിച്ചിരുന്നു .
സ്റ്റഡി ക്ളാസുകളിലെ
വ്യ്കാരികതക്ക്
തീവ്രത കൂട്ടിയത്
തൊഴിലില്ലതവന്റെ ദ്യ്ന്യതയും ,മുറിവുകളും !
ഇടവേളകളില്‍ പങ്കുവെച്ചിരുന്ന
ചായയും ബീഡിയും
സഖാവെന്ന വാക്കിനു കടുപ്പ മേറ്റി .
നവവധുവിന്റെ   വേഷം കെട്ടി
നാരങ്ങാമിട്ടയിക്കാരി പടിയിറങ്ങുന്നത്
സമരപന്തലിനുന്‍ കാഴ്ചയായി !
...........4 ...............
വിശപ്പിനേക്കാള്‍ വലിയൊരു തത്വശാത്രമുണ്ടോ?
പുതിയ ആശയം സമ്മാനിച്ചത്‌ ,
സര്‍ക്കാര്‍ ആപ്പിസിലെ ഗുമസ്തപപണി !
ഇവിടെ ,
അഴിമതിയും ,യുണിയനും
ഇണപിരിയാ സര്‍പ്പങ്ങള്‍ !
ഗൂഡസൂത്രങ്ങള്‍  ചമക്കുംപോഴും
 തന്ത്രങ്ങള്‍ മേനയുന്പോഴും
ചതിക്കുഴി ഒരുക്കുമ്പോഴും
എന്റെ ശത്രു ഞാന്‍ തന്നെ!
മദ്യപാന സദസ്സുകളുടെ
ഒടുങ്ങാ കൂത്തില്‍ ,
വീര്‍ത്ത എന്റെ വയറും
ചീര്‍ത്ത കവിളും 
കപട രാഷ്ട്രീയത്തിന്റെ
മുഖമുദ്രയായി .
വഴിയില്‍ എന്നോ  വന്നുചേര്‍ന്ന
ഭാര്യക്കും മക്കള്‍ക്കും
സ്വത്തു ചേര്‍ക്കും കാലത്ത്
സഖാവ് എനനപദം തന്നെ അന്യമായി !
.................5 .................
ഇത് ,
ഇലകൊഴിയും കാലമെന്ന്
ഞാന്‍ അറിയുന്നു ..
എന്റെ പാര്‍ട്ടി
ഇന്ന് ഭൂതാവിഷ്ടമായ
ഒരു കോട്ടയാണ് .
ഞങ്ങള്‍ ദുഷിപ്പിച്ചു
പൊള്ളയാക്കിയ കോട്ട !
എങ്കിലും ,
സഖാവ് എനന വാക്ക് കേള്‍ക്കുമ്പോള്‍ ,
ഓര്‍മകളില്‍ ഒരു നാരങ്ങാ മിട്ടയിയുടെ മാധുര്യം ...
നീറ്റലോടെ!

Thursday, August 12, 2010

'ഴ' അവള്‍ക്കു വഴങ്ങില്ലെന്നു
കണ്ടെത്തിയത് രാഘവന്‍ മാഷ് !
'പഴ'മെന്നു മാഷ്‌ ,
'പസ'  മെന്നവള്‍.
ഒന്നാം ക്ളാസിലെ
അറുപതു കുട്ടിച്ചിരി. 
ഒപ്പം മാഷിന്റെ
കൂകിച്ചിരി! .

നിറമിഴിയോടെ അവള്‍
 പറഞ്ഞു 'ഴ'.
നാവു ചതിച്ചു ,
ആയിരം വട്ടം 'സ '.
വീട്ടില്‍ എത്തിയപ്പോള്‍
അമ്മേം അച്ഛനും ,
തലതല്ലിച്ചിരി!
പിന്നീടവള്
'ഴ' ഒഴിവാക്കി!
എങ്കിലും,
'വസിയും'   ,'പുസുവും '
'മസയും',
'ചങ്ങംപുസയും '
അവളെ കുഴയ്ക്കാന്‍ വന്നു    !
'ഴ' ശല്യം അധികരിച്ചപ്പോള്‍
അവള്‍ പഠിപ്പുനിര്‍ത്തി ,
പത്തില് .

സുന്ദരിയായത്  കൊണ്ട്
അവളെ കെട്ടാന്‍
ആളുകള്‍
വരിനിന്നു .
സുന്ദരമായി  ചിരിച്ച   
ഒരാളെ  അവള്‍ 
വരിക്കാനുറച്ചു ...
ആദ്യ രാത്ര്രിയില്‍
തൂവെള്ള കിടക്കയില്‍
ഒരു നീളന്‍
പഴുതാര !  
അവള്‍ വിളിച്ചുകൂകി
'പസുതാര '...
അവളുടെ കെട്ടിയോന്‍
ചിരിച്ചു മണ്ണുകപ്പി .
വെണ്ണക്കല്‍  ദേഹത്ത്
നീല വിഷം പടര്‍ന്നിട്ടും ,
കാഴ്ച മങ്ങി വീണപ്പഴും
ചിരിയോ ചിരി ....
ഉണര്‍ന്നപ്പോള്‍  ഉള്ളില്‍                       
ശപധമെടുത്തു  .
ഇനി ' ഴ'  ഇല്ല .....
പക്ഷെ ,
' ഴ'  യില്‍  നിന്നവള്‍ക്ക്
മോചനമില്ല !

പഴമനസ്സുകാരി ,
പഴം വിഴുങ്ങി ,
കുഴപ്പം  പിടിച്ചവള്‍  ,
വഴിപിഴച്ചവള്‍ ,
അഴകൊഴാഞ്ചി ,
കഴുവേറിച്ചി.....
ഇന്ന്,
'ഴ'  യുടെ  പെരുമഴയില്‍ 
അവളുടെ ശബ്ദംതന്നെ
ഇല്ലാതാകുന്നു   !

Thursday, August 5, 2010

തിരശ്ചീനം

മരണഗന്ധം ചൂഴ്ന്നു നില്‍ക്കുന്ന്നൊരു  വീട്ടില്‍,
വര്‍ഷങ്ങള്‍ക്കിപ്പുറം   നാം കണ്ടുമുട്ടി !

വല്ലപ്പോഴും ഉതിര്‍ന്നിരുന്ന ,
തേങ്ങലുകളും ,   നിശ്വാസങ്ങളും
അന്തരീക്ഷത്തെ ഘനീഭവിപ്പിച്ചപ്പോള്‍ ,
മണ്ണില്‍ അടക്കം ചെയ്യപ്പെട്ട  ഒരു ജീവിതം,
അവിടെ കൂടിനിന്നിരുന്നവരുടെ
സത്വങ്ങളെ പ്രകംബിപ്പിച്ചു  ..
അടുക്കളപുക അവ്യക്തചിത്രങ്ങള്‍ വരച്ചിരുന്ന
ഒരു ചുമരിനരികെ,
മുഖാവരണങ്ങള്‍ അണിഞ്ഞിരുന്ന
സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇരുന്നു .

അപ്പോഴാണ് ,
നീ വന്നത്  ...
തിരശ്ചീനമായോഴുകുന്ന നദിയുടെ
മുഴുവന്‍ സവ്മ്യതയും ആവാഹിച്ച
അതേ മിഴികളോടെ ......



നീ വല്ലാതെ മെല്ലിച്ചിരുന്നു,
നരച്ച വസ്ത്രങ്ങളും ,നീളന്‍ താടിയും
നീ താണ്ടിയ ദൂരങ്ങള്‍ കാട്ടിത്തന്നു .
നിന്റെ പിഞ്ചികീറിയ  തോള്‍സഞ്ചിയില്‍,
നീ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളുടെ
പകര്‍പ്പുകള്‍ പഴകിക്കിടക്കുന്നുണ്ടാകം    !

ഓര്‍മ്മകള്‍ ദുരന്തങ്ങളാണെന്ന് 
എന്നെ പഠിപ്പിച്ചവന്‍  നീ !

എങ്കിലും,
ചിന്തകളില്‍ അഗ്നിപടര്‍ത്തിയ
നാളുകള്‍ക്കുമുന്‍പ് ,
തത്വശാസ്ത്രങ്ങള്‍  ആത്മാവില്‍ പിന്നിപിണച്ച
ദിനങ്ങള്‍ക്കും മുന്‍പ് ,
തൊണ്ടപൊട്ടിക്കരയാറുള്ള മുളങ്കാട്ടിനരികെ,
മേഘക്കുരുന്നുകള്‍  മുഖംനോക്കാറുള്ള
നദിക്കരയില്‍ ,
നമ്മള്‍ പങ്കുവച്ചതോക്കെയും
എന്നും ,
മധുരിക്കുന്നൊരു നീറ്റലായി 
എന്നില്‍ നിറയാറുണ്ട് ....

ഇന്നും ,
യാത്രാമൊഴി ഏതുമില്ലാതെ,
നീ പടികടന്നകന്നത്
അഴുക്കു പുരണ്ടൊരുജാലകം
എനിക്ക് കാട്ടിത്തരുന്നു!
ഒന്നറിയുക ,
മജ്ജയും മാംസവും
കുടലും ചണ്ടിപണ്ടങ്ങളുമല്ലാതെ ,
മനസ്സ്
എന്നോന്നുണ്ടീ മേനിയില്‍... 



 

Wednesday, July 21, 2010

തേരട്ട

മകളേ,
കര്‍ക്കിടക മഴ കടുത്തുതുടങ്ങി. 
അടുക്കളമേല്‍ക്കൂര ചോരാതിരിക്കാന്‍,
കെട്ടിയ ചാക്കുകഷണത്തിനു
 തീരെ ബലംപോരാ.
മുമ്പൊക്കെ ,
ഇതുപോലെ മഴപെയ്യുമ്പോള്‍
ചൂടുകാപ്പിയിട്ടുകുടിച്ച്
ഒന്നായിരുന്നു മഴകണ്ടത്
ഓര്‍മ്മവരുന്നു .
ഇന്നലെ ,
പത്തായപ്പുര വൃത്തിയാക്കെ,
കട്ടിലിന്നടിയില്‍
നിന്റെ പഴയ പാവക്കുട്ടി !
കണ്ണുകളും, തലമുടിയുമില്ലാതെ
വികൃതയായി....
നീയും ,നിന്റെ അനുജത്തിയും,
കണ്ണെഴുതി ,പൊട്ടുവച്ച്
അവളെ
സുന്ദരിയാക്കിയികൊണ്ടുനടന്നത്  ,
കണ്മുന്നില്‍ തെളിയുന്നു !

നിന്റെയച്ചന്‍  ചന്തക്കുപോയി ,
ഒപ്പം,
കറുമ്പിപ്പയ്യും, രണ്ടു കന്നുകളും.

അവയേവിറ്റു പൊന്നുവാങ്ങണം ,
നിന്റ്റനുജത്തിക്കൊരു   ചെക്കന്‍വരുന്നുണ്ട് !
 വല്യ പണക്കാരന്‍ ,
മണല് വാരുന്ന പണി! 
ഉറക്കത്തില്‍ സംസാരിക്കാറുണ്ടെങ്കിലും ,
വലിയകുട്ടിയായി  അവള്‍  !

 പിന്നെ ,
മച്ചില്‍നിന്നും   തേരട്ടകള്‍ വീഴുന്നത് ,
നിന്റെ അശുദ്ധി കൊണ്ടാണെന്ന് ,
അമ്മായി പറയുന്നതിനും ,
മദ്യപിച്ചെത്തുന്ന  മരുമകന്‍
മുടിക്കെട്ടു കടന്നുപിടിച്ചു ,
ചുവരോടുചേര്‍ത്ത് ഇടിക്കുന്നതിനും ,
പരിഹാരം തീര്‍ക്കാന്‍ ...
പൊന്നുവാങ്ങി ,മിച്ചമുള്ള പണവുമായി
അച്ഛന്‍ അടുത്താഴ്ച
അങ്ങോട്ട്‌ വരും ..
ഇതൊക്കെ ഒഴിച്ച്,
ഇവിടെ എല്ലാവര്‍ക്കും സുഖം !
അവിടെ നിനക്കും സുഖമല്ലേ ?
     

Tuesday, July 20, 2010

കവയിത്രി

എന്റെ  നാട്ടിലുണ്ടൊരു  കവയിത്രി ! .
മറ്റുള്ളവര്‍ ,
തീ പാറുന്നതും ,അരിവാള്‍ മൂര്‍ച്ചയുള്ളതുമായ
കവിതകള്‍  എഴുതിയിരുന്ന  നാളുകളില്‍ ,
പൂവിതളിന്റെ മാര്‍ദവവും ,തെന്നലിന്റെ നിശ്വാസവും
വാക്കുകളാക്കി കവിതയെഴുതിയവള്‍.

സസ്യജാല്ങ്ങളും  ,ആവാസവ്യവസ്ഥയും
അണിനിരന്നോരാ കവിതകളില്‍ ,
ഹരിതകഗന്ധവും  വനശീതളതയും
അനുഭവിക്കാം!
അതിമൂകമായ  വന്യതയും,ശ്വാസതാളങ്ങളും
സസ്യാത്മാവുകളുടെ സ്വാത്വികതയും കണ്ട്
വിസ്മയിക്കാം !

വെറുതെ ആസ്വദിക്കാനുള്ളതല്ലേ കവിത!
ഞങ്ങള്‍ ,കവിത വായിച്ചാനന്ദിച്ചൂ ,
ഒപ്പം ,കാടുകള്‍ വെട്ടിനിരത്തി ...

സസ്യവര്‍ഗങ്ങളുടെ പ്രാണവേദനകണ്ട്
വേവലാതിപൂണ്ടും ,
വരാനിക്കുന്ന ദുരന്തങ്ങളില്‍
മനംനോന്തും,
കവയിത്രി വിലപിച്ചു .

കടില്ലെങ്കില്‍ മഴ്യില്ലെന്നു പറഞ്ഞപ്പോള്‍ ,
കടലില്‍ പെയ്വത്  മഴയല്ലേന്നു മറുത്തു .
അഹങ്കാരചുവടുവച്ചു
കാടായകാടെല്ലാം  ഞങ്ങള്‍ വെട്ടിനിരത്തി....

പള്ളിക്കുടങ്ങളേക്കാള്‍ നാലിരട്ടി ദേവാലയങ്ങള്‍
പണിയുകയും  ,
സായിപ്പു വര്‍ജിച്ച   മാരകരാസവസ്തുക്കളാല്‍
വിളവുകൂട്ടുകയും ,
ആഗോളവത്കരണം, ലോകച്ചന്ത 
എന്നൊക്കെ വിളിച്ചുകൂകി ,
സര്‍വതും വിറ്റഴിക്കുകയും,
ചെയ്യുന്ന നാട്ടില്‍
പ്രകൃതിക്കും,ജീവരാശിക്കും എന്തുവില ?
  
കേഴുന്ന കവയിത്രിയെ ഞങ്ങള്‍
കണ്ടെന്നു നടിച്ചില്ല..
നിഷ്കാസിതയാക്കുക   എന്നതിനേക്കാള്‍
കടുപ്പമുള്ളതത്രേ അവഗണിക്കുക   എന്നത് !
തന്റെ മലര്‍വനികയിലേക്ക് മണ്ടങ്ങിയ  
കവയിത്രി ,
പ്രിയസസ്യങ്ങളോട് സങ്കടങ്ങള്‍ പറഞ്ഞു
കാലം കഴിക്കുന്നു .
പവിഴമല്ലിയും, കാട്ടുചെമ്പകവുമൊക്കെ 
അവര്‍ക്ക് സ്വന്തനമേകാറുണ്ട് .

ഞങ്ങള്‍ വരുംതലമുറയ്ക്ക് 
ഒരുക്കുന്നവ ..
വരണ്ട നിലങ്ങളും  ,പ്രാണവായുവറ്റ
ദിനങ്ങളും ..
കാത്തിരിക്കുക !













      

Saturday, July 17, 2010

കവര്‍ച്ച

ഊതനിറകുപ്പയക്കാരി പെണ്‍കുഞ്ഞ്,
കൊഴിഞ്ഞ   പാല്‍പല്ല്
നടുമുറ്റത്ത്‌ കുഴിച്ചിടുന്ന ,
പുലര്‍കാല സ്വപ്നത്തിനു ഭംഗം വരുത്തി
വിളിച്ചുണര്‍ത്തിയത്    അമ്മ .......
എനിക്കൊരതിഥി  ഉണ്ടത്രേ !
ഉറക്കച്ചടവിന്‍  വിമുഖതയോടെ ,
പുറത്തുവന്നപ്പോള്‍ ....
അവള്‍ ...
നീണ്ടനാള്‍   ഉറക്കമറ്റു ,
നരച്ച കണ്‍കളും  ,
കരുവാളിച്ച്‌ സഞ്ചികെട്ടിയ
കണ്‍തടങ്ങ ളും ,
ജഡപിടിച്ചു ചുവന്ന മുടിയുമുള്ളവള്‍   ......
ഇടനെഞ്ച്   വിങ്ങുമാറ് കെഞ്ചുന്നു .
"എനിക്കെന്റെ സ്വപ്നം തിരികെവേണം "
അവളുടെ സ്വപ്നത്തിലെ കുഞ്ഞിനും ,
ഊതനിറ കുപ്പായം ,
കൊഴിയാനിരിക്കുന്ന  പാല്‍പല്ല് .

ഞാനെന്തു ചെയ്യാന്‍,
ആ സ്വപനം അവള്‍ക്കു കൊടുത്തു .

അടുത്തനാള്‍ ,
പുലകാല നിദ്രക്കു ഭംഗം വരുത്തിയത് ,
ഒരു സ്കൂള്‍കുട്ടി ..
എന്റെ സ്വപ്നം കവര്‍ന്നത് ,
അവന്റെ വര്‍ണ്ണബലൂണുകളും ,ചായപ്പെട്ടിയുമത്രേ ....
അവനും സ്വപ്നവുമായി മടങ്ങി....
പിന്നെ ,
വൃദ്ധയാചകന്റെ   പൊന്‍നാണയങ്ങള്‍ ,
അയല്‍ക്കാരി വീട്ടമ്മ യ്ക്ക്  
കാമുകന്‍ സമ്മാനിക്കാന്‍ പോകുന്ന കാശിമാല ,
ജാലകത്തിലൂടെ  ആകാശത്തേക്ക്
മിഴിനീട്ടി നില്‍ക്കാറുള്ള ചെറുപ്പക്കാരന്റെ കവിത ,
തെരുവ് സര്‍ക്കസ്സുകാരിയുടെ
മഷികൂടും,വളകളും,
ചീരക്കാരിയുടെ   തിമിരകണ്ണട....... 
തിരച്ചു കൊടുത്ത സ്വപ്നങ്ങളുടെ  നീളുന്ന പട്ടിക .

ഇന്നേന്റെ പക്കല്‍   സ്വപ്നങ്ങളില്ല!
നിദ്രയറ്റുകണ്ണുകള്‍  നരക്കുന്നു ,
കണ്‍തടങ്ങള്‍ക്ക്  കരിനിറം .

ഏറെവൈകാതെ ഞാനെത്തും
നിന്‍ പടിവാതിലില്‍ ,
വിളിച്ചുണര്‍ത്താന്‍!
കവര്‍ന്നോരെന്‍ സ്വപ്നം
വീണ്ടെടുക്കാന്‍ !


Wednesday, July 14, 2010

ഹേമന്ദ മഴ !

വ്യാകുലവും  ഏകാന്തവുമായ  ഈ  ഹേമന്ദ മഴയില്‍ 

ഒരിക്കല്‍ ,
നമ്മള്‍ പങ്കുവച്ചിരുന്ന കുടചൂടി,
അന്ന് സഞ്ചരിച്ചിരുന്ന പാതയിലൂടെ
ഞാന്‍ നടക്കുന്നു .

മലമടക്കുകളെ  മഞ്ഞിന്‍ശകലങ്ങള്‍
ഭൂതാവേശത്തോടെ  പൊതിയുംപോള്‍  ,
വിറപൂണ്ടു നില്‍ക്കുന്ന
നരച്ച യൂകാലിപ്ടസ് കാടുകളും ,
മഴക്കോട്ട്   ചൂടിയ മുഖമില്ലാകുരുന്നുകള്‍
കളിക്കുന്ന പള്ളിക്കൂടവും ,
മഞ്ഞതലപ്പാവുള്ള ഈറക്കാടുകളും  താണ്ടി ,
ഞാന്‍ നടക്കുന്നു .

 ദൂരെ ,
നാം ചൂട്കാപ്പി നുണഞ്ഞിരുന്ന,
തടികൊണ്ടുതീര്‍ത്തതും ചില്ല്ജാലകമുള്ളതുമായ 'കഫെ ',
അനാഥമായി  ചിതലരിച്ചു നില്‍ക്കുന്നു .

അതിനുമപ്പുറം ,
ജലാശയം...
പായല്‍പച്ചയില്‍ ചലനമറ്റ്.

വര്‍ഷങ്ങള്‍ക്കു  ശേഷം സ്പര്‍ശനസുഖമറിയുന്ന ,
വൃദ്ധമനസ്സോടെ    ജലകരങ്ങള്‍
എന്റെ പാവാടതുമ്പിനെ നനയിക്കുമ്പോള്‍ .....
ശീതകാറ്റില്‍ എങ്ങോ, നിന്റെ    പാട്ട്
മര്‍മരമായി   നിറയുമ്പോള്‍ .....
എന്റെ സിരകളെ,ഓര്‍മ്മകള്‍
വരിഞ്ഞു മുറുക്കുമ്പോള്‍ ......

ഞാനറിയുന്നു ....
ഹേമന്ദ മഴ വ്യാകുലവും ഏകാന്തവുമെന്ന്‌    !.

Friday, July 2, 2010

പ്രതീക്ഷ

അര്‍ദ്ധഗോളത്തിന്റെ     അപ്പുറത്തെങ്ങോ 
യുദ്ധഭൂമിയില്‍ ,      പിഞ്ചു കുഞ്ഞിന്റെ
കബന്ധം മടിയിലേന്തിയ
അമ്മയുടെ മുറവിളി ....
സ്കൂള്‍ തുറപ്പിന്റെ അന്ന് ,
പുത്തന്‍ സ്ലേറ്റും പുസ്തകങ്ങളും ,
വാങ്ങി കാട്ടിലെറിഞ്ഞിട്ട്‌    ...
നാലുവയസുകാരിയെ
പിച്ചിചീന്തിതിന്ന മൃഗത്തിന്റെ
ചുണ്ടിലെ  ഗൂഡസ്മിതം....
വീണ്ടും   ഇന്ദ്രപ്രറ്സ്ഥത്തില്‍
വഞ്ചനക്കിരയായി  ആത്മഹത്യചെയ്ത
യുവസുന്ദരി ...

നീളുന്ന  പാതിരാവാര്‍ത്തകളില്‍
വേവലാതിപൂണ്ട്,
നിദ്രപുല്കാത്ത ഒരു രാത്രി കൂടി ...

വെളുപ്പാന്‍ കാലത്തിന്റെ
അവസാന യാമത്തിലെങ്ങോ  തഴുകിയ
ഉറക്കത്തിനു  ഭംഗം വരുത്തിയത് ,
 കാളിംഗ് ബെല്‍ ..

ഭയത്തോടെ,പരിഭ്രമതോടെ
വാതില്‍  തുറക്കെ ....
ചിരിച്ച മുഖത്തോടെ  ഒരു പെണ്‍കുട്ടി ..
അവളുടെ കയ്യില്‍ പാല്‍കുപ്പി  ...
മുറ്റത്ത്‌, അവള്‍ ഉന്തി കൊണ്ടുവന്ന
മൂന്നു ചക്ര വാഹനത്തില്‍
ഇരു കാലുകളും ഇല്ലാത്ത
അവളുടെ  അച്ഛന്‍....
അവളുടെ വിടര്‍ന്ന കണ്ണുകള്‍ ...
അവളുടെ പാല്‍ പുഞ്ചിരിയിലെ ആത്മവിശ്വാസം  ...


ദൂരെ സൂര്യന്റെ ആദ്യ നാളം...

മറ്റൊരു പുതു ദിനം പിറക്കുമ്പോള്‍ ...
പ്രതീക്ഷയോടെ  !!!!

Thursday, June 3, 2010

മഷി

  എഴുതുന്നത്‌
നിന്നെപറ്റി
എന്നതിനാല്‍ ...
മത്സരിച്ചു
ഉരുകി അലിയുന്നു ......
എന്റെ  പേനയിലെ
മഷിയും
ഒപ്പം
കണ്മഷിയും ..

Friday, May 28, 2010

ഓര്‍മ്മയില്‍ മഴ!

പതിനെട്ടാം നിലയിലെ   എന്റെ ,
വരണ്ട  മുറിയുടെ  ജന്നല്‍ പാളികളെ
നനയിക്കുന്ന  നനുത്ത  മഴ !
ദൂരെ  , ചൂട് കൊണ്ട്  വീര്‍പ്പുമുട്ടി നില്‍ക്കുന്ന  നഗരം ,
ഒരു    പ്രാകൃത ജീവിയുടെ    നിശ്വാസം       പോലെ ,
നീരാവി  ഉതിര്‍ക്കുന്നു .......

പെട്ടെന്നു ഉണ്ടായ  ഗതാഗത കുരുക്കില്‍  നിന്നും ഉയര്‍ന്ന ,
ശബ്ദ മാനങ്ങളുടെ  വ്യതിയാനത്തില്‍ ,
ആലോസരപ്പെടുന്ന  ജനതതി ....
മഴ മറ്റൊരനുഭവം !

ഓര്മകളില്‍  ഒടുങ്ങാ മഴ !
ഇടവഴിയും , വയല്നിരയും ,
മുളംകൂട്ടവും  , നദിയും കടന്നു ,
നീളന്‍    മഴ!
മഴ തീര്‍ന്നപ്പോള്‍    മരം പെയ്തു .....
പള്ളിക്കൂട    മേല്‍ കൂരയിലെ
തുമ്പിക്കൈ ജലധാര ....
 നനഞ്ഞു,  നനഞ്ഞു, നനഞ്ഞു,
ഞാനും  നീയും !

പിന്നെ   തീപ്പനി ....
പനിചൂടിന്റെ  കൈപ്പില്‍  മുഴുകി
ഉറങ്ങുമ്പോള്‍ ,
സ്വപ്നങ്ങളില്‍     പ്രേത രൂപങ്ങളുടെ
മഴ നൃത്തം !

ഞെട്ടി ഉണര്‍ന്നാല്‍  ,
ജാലകത്തിനരികില്‍   ,
ചേമ്പില കുടചൂടി   നീ !

നിന്റെ  ചുംബന  മഴകള്‍ ...
വേനല്‍ അറുതിയിലെ    ചാറല്‍മഴ പോലെ ....

കൊഴിഞ്ഞ   വര്‍ഷങ്ങള്‍  എത്റ?
ഇന്ന് ,
ഈ നഗരത്തിനു  അടിമപെട്ട്   ,
പതിനെട്ടാം  നിലയിലെ
വരണ്ട  എന്റെ  മുറിയില്‍

കാത്തിരിക്കുന്നു ....
ഒരു നിറമഴയ്ക്കായി !
    

Thursday, May 27, 2010

പൂച്ചയും ,കടലും

അവള്‍ ഒരു കറുമ്പി  പൂച്ച .              
അവന്‍  കടല്‍.
ഒരുനാള്‍ പൂച്ചക്ക് കടലിനോടു പ്രേമം ...
തിരിച്ചു കടലിനും..
കൊഞ്ചി കുറുകി ,പമ്മി പതുംമി ,
അവള്‍ അവനെ പ്രേമിച്ചു..
വെണ്ണിലാവു ഭൂമി നനക്കുന്ന രാത്രികളില്‍
പച്ചകംബളം ചൂടി
 
മിണ്ടാതെ കിടന്നു കടല്‍ ...
അപ്പോള്‍ പച്ച(പൂച്ച) കണ്ണുകള്‍ കൊണ്ട്
അലിവോടെ കടലിനെ നോക്കി  പൂച്ച...
വേലി ഏറ്റത്തിലും ,വേലി ഇറക്കത്തിലും ..
രൌദ്രഭാവം പൂണ്ടു കടല്‍..
അപ്പോള്‍ പേടിച്ചു വിറച്ചു പൂച്ച..

പേടിക്കുമ്പോള്‍ താനെ പുറത്തുവരുന്ന
കൂറ്ത്ത  കൈനഘങ്ങല്ടുടെ വികാരം പോലും അവള്‍ അടക്കി ..
 ഒരിക്കല്‍
അന്തിസൂര്യന്‍ മഞ്ഞ വെയില്‍ തേച്ചു പിടിപ്പിച്ച
ഒരു സന്ധ്യയില്‍ ..
തന്റെ വര്‍ണകാഴ്ചകള്‍  കടല്‍ പാടി
സ്വരണമീനുകളും   ,മുത്ത്‌ ചിപ്പികളും ,കപ്പല്‍ കൂട്ടങ്ങളും,
മഴപക്ഷിയെയും ഒക്കെ തന്റെ പാട്ടിനു വരികളാക്കി  ...
ആ പാട്ടില്‍ മയങ്ങി ,കറുമ്പി പൂച്ച ഇന്ന്
കടലിലേക്ക്‌ യാത്രയാകുകയാണ് .
നാളെമുതല്‍ അവള്‍ ഈ തീരതുണ്ടാകില്ല...
എല്ലാ വാക്കുകള്‍ക്കും ഒരു വിരാമ ചിഹ്നം ഉണ്ടാകുമല്ലോ ..
എല്ലാ സ്വപ്നങ്ങള്ക്കും..

Tuesday, May 25, 2010

മനസ്സ്

പുതുവര്‍ഷത്തില്‍  പുത്തന്‍ ഡയറി
പിറന്നാളിന് രാത്രയില്‍ ഫോണ്‍ കാള്‍
ഓണത്തിന് ആശംസ കാര്‍ഡ്‌

എന്റെ സുദിനങ്ങളില്‍ , എന്നെ സന്തോഷിപ്പിക്കാനായി
 നീ തന്ന  പാരിതോഷികങ്ങള്‍  എത്ര,എത്ര  .....

എന്റെ മനസ്സറിയുന്ന ഒരേ ഒരാള്‍
നീ മാത്രമാണെന്ന് ഞാന്‍ വിശ്വസിച്ചു,
ഇന്നലെ  , പൂന്തോട്ടത്തില്‍ പാറി നടന്നിരുന്ന
ചിത്രശലഭത്തിന്റെ  ചിറകു മുറിച്ചിട്ട്
മനോഹരമെന്നു പറയുന്നത് വരെ....

ചിത്രശലഭത്തിന്റെ മനസരിയാത്ത നീ ..
എന്റെ മനസ്സ്  എങ്ങനെ അറിയാന്‍? ..

Monday, May 10, 2010

ജന്മസാഫല്യം !

കണ്ണാ ഞാനൊരു മയില്പീലി തണ്ട് ,
നിന്റെ ചുരുല്മുടിക്ക് അഴക് !
കണ്ണാ ഞാനൊരു കസവ് തുണ്ട് ,
നിന്റെ മഞ്ഞള്പട്ടാടക്ക് അലങ്കാരം !
കണ്ണാ ഞാനൊരു ഈരക്കുഴല് ,
നിന്റെ പാട്ടിനു കൂട്ട് !

എന്റെ ഭഗവാനെ ,
ഇതൊക്കെ വെറും മോഹങ്ങള് !
ഞാനൊരു പാവം പെണ്ണ് ,
ഉരുളകിഴങ്ങിന്റെയും ,ഉള്ളിയുടെയും, കാബെജിന്റെയും
മണം പേരുന്നവല് ,
എന്നമയമില്ലാത്ത ചപ്രതമുടിയുല്ലവല്,
ചപല മനസുകാരി...
അങ്ങയുടെ പാദാരവിണ്ട സ്പര്ശമോന്നു മതി ,
ഈ ജന്മം സഭലമാകാന് !

ഈ രാവ്...

ഇന്ന്, നിലകണ്ണാടിയില്‍   കണ്ട രൂപം പരിചിതമാണ്,
ഏതോ കഥപറയാന്‍  വെമ്പുന്ന കണ്ണുകള്‍  അതിനുണ്ട് ,
വരാനിരിക്കുന്ന , ഏകാന്തതയുടെയും  ഒറ്റപ്പെടലിന്റെയും കഥ.
എനിക്കറിയാം, ആ ഹൃദയം നുറുങ്ങിയിര്ക്കുകയാണ് ,
കാരണം, നീ അവളെ ഉപേക്ഷിച്ചു  പോയത് !
എനിക്കവുമായിരുന്നെങ്കില്‍  ,
അവളോട് 'പേടിക്കല്ലേ ' എന്ന് പറയാമായിരുന്നു....
പക്ഷെ, അതിനു കഴിയില്ലല്ലോ !
ഒന്നറിയാം,
ഈ രാവ് കരഞ്ഞു തീര്‍ക്കാനുള്ളതാണ്  !

എന്നിട്ട് പറഞ്ഞു !

അവര് മരങ്ങളുടെ തലപ്പുകള്‍  മുറിച്ചു ,
എന്നട്ട് പറഞ്ഞു .....വളരു .
അവര് മരങ്ങളുടെ വേരുകള്‍  മുറിച്ചു ,
എന്നട്ട് പറഞ്ഞു .....വളരു .
ഇപ്പോള്‍  നോക്ക്  ......വളരുകയല്ലേ !