Wednesday, July 21, 2010

തേരട്ട

മകളേ,
കര്‍ക്കിടക മഴ കടുത്തുതുടങ്ങി. 
അടുക്കളമേല്‍ക്കൂര ചോരാതിരിക്കാന്‍,
കെട്ടിയ ചാക്കുകഷണത്തിനു
 തീരെ ബലംപോരാ.
മുമ്പൊക്കെ ,
ഇതുപോലെ മഴപെയ്യുമ്പോള്‍
ചൂടുകാപ്പിയിട്ടുകുടിച്ച്
ഒന്നായിരുന്നു മഴകണ്ടത്
ഓര്‍മ്മവരുന്നു .
ഇന്നലെ ,
പത്തായപ്പുര വൃത്തിയാക്കെ,
കട്ടിലിന്നടിയില്‍
നിന്റെ പഴയ പാവക്കുട്ടി !
കണ്ണുകളും, തലമുടിയുമില്ലാതെ
വികൃതയായി....
നീയും ,നിന്റെ അനുജത്തിയും,
കണ്ണെഴുതി ,പൊട്ടുവച്ച്
അവളെ
സുന്ദരിയാക്കിയികൊണ്ടുനടന്നത്  ,
കണ്മുന്നില്‍ തെളിയുന്നു !

നിന്റെയച്ചന്‍  ചന്തക്കുപോയി ,
ഒപ്പം,
കറുമ്പിപ്പയ്യും, രണ്ടു കന്നുകളും.

അവയേവിറ്റു പൊന്നുവാങ്ങണം ,
നിന്റ്റനുജത്തിക്കൊരു   ചെക്കന്‍വരുന്നുണ്ട് !
 വല്യ പണക്കാരന്‍ ,
മണല് വാരുന്ന പണി! 
ഉറക്കത്തില്‍ സംസാരിക്കാറുണ്ടെങ്കിലും ,
വലിയകുട്ടിയായി  അവള്‍  !

 പിന്നെ ,
മച്ചില്‍നിന്നും   തേരട്ടകള്‍ വീഴുന്നത് ,
നിന്റെ അശുദ്ധി കൊണ്ടാണെന്ന് ,
അമ്മായി പറയുന്നതിനും ,
മദ്യപിച്ചെത്തുന്ന  മരുമകന്‍
മുടിക്കെട്ടു കടന്നുപിടിച്ചു ,
ചുവരോടുചേര്‍ത്ത് ഇടിക്കുന്നതിനും ,
പരിഹാരം തീര്‍ക്കാന്‍ ...
പൊന്നുവാങ്ങി ,മിച്ചമുള്ള പണവുമായി
അച്ഛന്‍ അടുത്താഴ്ച
അങ്ങോട്ട്‌ വരും ..
ഇതൊക്കെ ഒഴിച്ച്,
ഇവിടെ എല്ലാവര്‍ക്കും സുഖം !
അവിടെ നിനക്കും സുഖമല്ലേ ?
     

3 comments:

  1. സങ്കടം നിറഞ്ഞ സുഖാന്വേഷണം.

    ReplyDelete
  2. വിവരങ്ങളൊക്കെ എന്നെ നൊമ്പറപ്പെടുത്തി

    ReplyDelete
  3. ഓര്‍മ്മകള്‍ക്ക് മരണമില്ല ..!!
    നല്ല വരികള്‍ ..ഇനിയും തുടരുക

    എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ..

    പിന്നെ ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍
    ഓയിവാക്കാമായിരുന്നു....
    എന്റെ ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ ..

    ReplyDelete